കോട്ടയം : സംസ്ഥാനത്ത് ആദ്യത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം വഴി പ്രചാരണം തുടങ്ങിയ കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി തോമസ് ചാഴികാടന് തിരഞ്ഞെടുപ്പ് ചെലവ് കൈ പൊള്ളിക്കുന്നു. ലോക് സഭാ , നിയമസഭാ മണ്ഡലം കൺവെൻഷനുകൾ പൂർത്തിയാക്കി പഞ്ചായത്ത് കൺവെൻഷനുകളിലേക്ക് നീങ്ങുകയാണ് എന്നിട്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപനമായില്ല. ചെലവോർക്കുമ്പോൾ പ്രചാരണം നേരത്തേ തുടങ്ങിയത് അബദ്ധമായെന്ന് തോന്നുന്നുവെന്ന് ചാഴികാടൻ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 12നാണ് തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം പ്രഖ്യാപിച്ചത്.
ഒരു ബൂത്തിൽ 50 വീതം 1200 ബൂത്തുകളിലേക്ക് പോസ്റ്റർ അടിച്ചു ആയിരത്തിലേറെ ഫ്ലക്സ് ബോർഡുകളായി. മണ്ഡലം മുഴുവൻ ചുവരെഴുത്തായി. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു പൊതുസമ്മേളനങ്ങളും നടത്തി. ഇതിനകം വൻ തുകയായി. ഇനി പ്രചാരണം കൊഴുപ്പിച്ചു നിറുത്താനുള്ള ചെലവ് എവിടെ എത്തുമെന്ന് കണ്ടറിയണം. എം.പിയെന്ന നിലയിൽ പൂർത്തീകരണത്തിലെത്തിയ മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രചാരണമാക്കി മാറ്റാൻ കഴിഞ്ഞുവെന്ന നേട്ടവുമുണ്ട്.






























