കോട്ടയം : പാർട്ടി മാറിയെത്തിയ നേതാക്കൾക്കു ബിജെപി നേതൃത്വം സീറ്റു വാരിക്കോരി നൽകിയപ്പോൾ വോട്ടർമാരും അണികളും ബിജെപിയെ കൈവിട്ടോ?
ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിൽ 7 ഇടത്താണു ബിജെപി മത്സരിച്ചത്. ഇതിൽ മൂന്നു സീറ്റിൽ സ്ഥാനാർഥികളായത് അടുത്തിടെ മറ്റു പാർട്ടികളിൽനിന്നെത്തിയവരാണ്. എൻഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ച 2 സീറ്റിൽ ഒരിടത്തും പാർട്ടി മാറിയെത്തിയ നേതാവു സ്ഥാനാർഥിയായി. പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും വോട്ട് വിഹിതം കൂട്ടാനുമാണ് ഇങ്ങനെ ചെയ്തതെന്നാണു നേതാക്കളുടെ വിശദീകരണം. എന്നാൽ ഫലം വന്നപ്പോൾ ഈ സീറ്റുകളിലെല്ലാം എൻഡിഎ വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ ഒരു സീറ്റിൽ പോലും എൻഡിഎക്ക് വോട്ട് വിഹിതം ഉയർത്താനായില്ല.