മഞ്ചേരി: കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മഞ്ചേരി എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ടിജി വർഗ്ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ പഴങ്കര കുഴിയിൽ വീട്ടിൽ നിഷാന്ത് (25), മലപ്പുറം ഡൗൺ ഹിൽ ദേശത്ത് പുതുശ്ശേരി വീട്ടിൽ റിയാസ് (33), പാണക്കാട് പട്ടർക്കടവ് ദേശം മൂന്നുക്കാരൻ വീട്ടിൽ സിറാജുദീൻ (30) എന്നിവരെയാണ് ശിക്ഷിച്ചത്. എൻ.ഡി.പി.എസ്. നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
2023 ഫെബ്രുവരി 21-നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറക്കൽ ബൈപ്പാസിലുള്ള ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നും പാഴ്സലായി എത്തിയ അരക്കിലോ മെത്താംഫിറ്റമിൻ ഏറ്റുവാങ്ങി കാറിൽ കയറുന്നതിനിടയിലാണ് എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ജാമിൻ്റെയും പീനട്ട് ബട്ടറിൻ്റെയും ഗ്ലാസ് ജാറുകളിൽ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.





























