ഏനാത്ത് : അതിര് തർക്കത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെയും മകനെയും മർദ്ദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിലായി. ഏറത്ത് പുത്തൻപുരയിൽ സുനിൽ (43), ഇയാളുടെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ പ്രജിത് (20), മഹർഷിക്കാവ് സുരാജ് ഭവനിൽ അശ്വിൻ (19) എന്നിവരെയാണ് ഏനാത്ത് പോലീസ് അറസ്റ്റുചെയ്തത്. ഏറത്ത് പുതുശ്ശേരിഭാഗം പടിഞ്ഞാറ്റേക്കര പാലവിളയിൽ വീട്ടിൽ ജോളി ജോൺസൺ ഇവരുടെ മകൻ അജിൻ പി.ജോൺസൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. വസ്തുവിന്റെ അതിർത്തി സംബന്ധിച്ച് വർഷങ്ങളായി തുടരുന്ന തർക്കത്തെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ജോളിയുടെ നൈറ്റിയിൽ പിടിക്കുകയും ഇടതുതോളിൽ അടിക്കുകയും തുടർന്ന് കല്ലെടുത്ത് വയറ്റിൽ എറിയുകയുംചെയ്തു. തടസ്സംപിടിച്ച അജിനെ തള്ളിത്താഴെയിട്ടു. പ്രജിത്ത് നെറ്റിയിൽ കല്ലുവെച്ചിടിച്ച് മുറിവേൽപ്പിച്ചു. നാലുപേരാണ് കേസിൽ പ്രതികൾ. സംഭവദിവസം രാവിലെ ജോളിയുടെ ഭർത്താവുമായി സുനിൽ വാക്കുതർക്കമുണ്ടായിരുന്നു. വീട്ടമ്മയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സുനിലിനും പ്രജിത്തിനും ദേഹോപദ്രവമേറ്റതായി നൽകിയ പരാതിയിൽ പോലീസ് തിരിച്ചും കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ അഞ്ചു പ്രതികളാണുള്ളത്. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





























