ഡൽഹി: ഡൽഹിയിലെ റാവൂസ് ഐ.എ.എസ് സ്റ്റഡിസർക്കിളിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. ശനിയാഴ്ചയാണ് അപകടമുണ്ടായത്. വെള്ളം കയറിയതിന് പിന്നാലെ ബയോമെട്രിക് സംവിധാനം തകരാറിലായതോടെ വാതിൽ ലോക്കായതിനാൽ വിദ്യാർഥികൾക്ക് പുറത്തിറങ്ങാനാകാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ അപകടമുണ്ടായ താഴത്തെ നിലയിൽ ബയോമെട്രിക് സംവിധാനമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മറ്റൊരു വിദ്യാർഥി. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താഴത്തെനില മോക് ടെസ്റ്റുകൾ നടത്താനും പഠനസാമഗ്രികൾ സൂക്ഷിക്കാനുമാണ് പൊതുവെ ഉപയോഗിക്കുന്നതെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ വിദ്യാർഥി വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥിയുടെ പേര് പി.ടി.ഐ പുറത്തുവിട്ടിട്ടില്ല. ബേസ്മെന്റ് കെട്ടിടത്തിൽ 2 വാതിലുകളാണ് ഉള്ളത്. അതിലൊന്ന് പൊതുവെ ആറുമണിയോടെ അടക്കും. അടച്ചവാതിലിന് സമീപത്താകും മരിച്ച വിദ്യാർഥികൾ കുടുങ്ങിയതെന്ന് സംശയിക്കുന്നതായും വിദ്യാർഥി പറഞ്ഞു. മഴസമയങ്ങളിൽ ലൈബ്രറിക്കെട്ടിടം അടച്ചിടാറാണ് പതിവ്. എന്നാൽ അന്നെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും വിദ്യാർഥി പറഞ്ഞു.





























