മുംബൈ: മുംബൈയിലെ വെർളിയിൽ സ്പായ്ക്കുള്ളിൽ 52 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ. വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മറെ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വ്യക്തിയുടെ തുടയിൽ പച്ചകുത്തിയിരുന്ന പേരുകളിൽ നിന്നാണ് പോലീസ് കുറ്റവാളികളിലേക്കെത്തിയത്. അറസ്റ്റിലായ സ്പാ ഉടമയുടെ പേരുൾപ്പെടെ 22 പേരുകൾ ഇയാളുടെ തുടയിൽ പച്ചകുത്തിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദികളെന്നും ഇയാൾ പച്ചകുത്തി. സ്പാ ഉടമ സന്തോഷ് ഷെരേക്കറാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാളെക്കൂടാതെ മറ്റൊരു സ്പായുടെ ഉടമയായ മുഹമ്മദ് ഫിറോസ് അൻസാരി, വാടക കൊലയാളി ഷാക്കിബ് അൻസാരി എന്നിവരാണ് അറസ്റ്റിലായവർ.
കൊല്ലപ്പെട്ട ഗുരു വാഗ്മറെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലെ സ്പാ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നുവെന്നും ഇയാൾ പണത്തിനു വേണ്ടി ഷെരേക്കറിനെയും അൻസാരിയെയും ശല്യം ചെയ്തിരുന്നു. തുടർന്നാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ഷാക്കിബ് എന്ന വാടക കൊലയാളിയെയും ദില്ലിയിൽ നിന്ന് എത്തിച്ചു. ജൂലൈ 23ന് വേർളിയിലെ സ്പായിൽ ഗുരു വാഗ്മറെ എത്തി. ബുധനാഴ്ച പുലർച്ചെ 1.30 ഓടെ മാനേജറും ജീവനക്കാരനും പോയ സമയം, ഫിറോസും ഷാക്കിബും സ്പായിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ട്രെയിനിൽ ദില്ലിയിലേക്ക് രക്ഷപ്പെട്ട ഷാക്കിബിനെ ആർപിഎഫിൻ്റെ സഹായത്തോടെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്തു.





























