ന്യൂഡൽഹി : വന്ദേമാതരത്തെ അപമാനിച്ചാൽ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകൾ പാർലമെൻറിൻറെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ. ക്രൈസ്തവ സംഘടനകളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആർ എ ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ മോദി സർക്കാർ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ബിൽ പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക് സഭയിലുറപ്പാക്കാനുള്ള തീവ്ര നീക്കത്തിലാണ് ബിജെപി. പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ അമെൻറ്മെൻറ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് വർഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനം. നിലവിൽ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ക്ലിയറൻസ് നൽകിയതോടെയാണ് ബില്ല് പാർലമെൻറിലേക്ക് എത്തുന്നത്.






























