തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് ശാസ്താ നഗറിൽ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ കുന്നുംപുറത്ത് വീട്ടിൽ രാഹുൽ (31) ചെമ്പഴന്തി ഉദയഗിരി കൃഷ്ണ നിവാസിൽ അജിതൻ (37) ചെമ്പഴന്തി കണ്ണങ്കര ഷൈലജ ഭവനിൽ ശ്രീജിത്ത് (34) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്.
ചെമ്പഴന്തി ഗുരുമന്ദിരത്തിന് സമീപമുള്ള കടയുടെ മുൻപിൽ ഇരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശി അഭിമന്യുവിനെ ആയുധവുമായി എത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. അഭിമന്യുവിനെ കൂടാതെ ഇയാളുടെ സുഹൃത്തുക്കളെ ആക്രമിക്കുകയും ഇരുചക്ര വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ചെമ്പഴന്തി കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിമന്യു ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു.
ചെമ്പഴന്തിയിലെ ഒരു കടയ്ക്ക് മുന്നില്‍ നിൽക്കുകയായിരുന്ന അഭിമന്യുവിനോട് അവിടെയെത്തിയ സംഘം വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. എന്നാല്‍ അനന്ദു ഇത് ചെവികൊണ്ടില്ല. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. സംഘം അഭിമന്യുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രദേശത്ത് ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച സംഘം സംഭവത്തിനു ശേഷം ഒളിവിൽ പോയി. പ്രതികളെ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ ജെ.എസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിക്കൂടിയത്.