കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പിടി തോമസിന്റെ ഇടപെടൽ ഓർമിപ്പിച്ച് ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമ തോമസ്. സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പിടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ‘ഞാനാദ്യം ആലോചിച്ചത് പിടി ഉണ്ടായിരുന്നെങ്കിൽ എന്നാണ്. ഇന്ത്യൻ ജുഡീഷ്യറിയിൽ എനിക്ക് ഉത്തമ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ തക്കതായ ശിക്ഷ ഇതിൽ ഇടപെട്ടവർക്ക് ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. അന്നത്തെ രാത്രിയെക്കുറിച്ച് ഞാൻ ആലോചിച്ചു പോയി.
പിടി വീട്ടിൽ വന്ന് കിടന്നതാണ്. അതിന് ശേഷമാണ് ഫോൺ വന്ന് എഴുന്നേറ്റ് പോയത്. അതുപോലെ തന്നെ തിരിച്ചുവന്നതിന് ശേഷം പിടി അസ്വസ്ഥനായിരുന്നു. സ്വന്തം മകൾക്ക് ഒരു അപകടം സംഭവിച്ചത് പോലെ പിടി അന്നത്തെ രാത്രി ഉറങ്ങിയിട്ടില്ല. അന്ന് പിടി പറഞ്ഞത് നടിക്ക് ധൈര്യം കൊടുക്കുകയും മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാൻ പാടില്ല, അതുകൊണ്ട് നീതിക്ക് വേണ്ടി പോരാടണം എന്ന് പറയുകയും ചെയ്തു. ഉമ തോമസിന്റെ വാക്കുകളിങ്ങനെ.





























