എറണാകുളം : തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്. ഇതിനിടെ തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ഡിസിസിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റിപ്പോർട്ട് തേടി. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും നൽകിയെന്ന് കോൺഗ്രസ് കൗൺസിലിറും സ്ഥിരീകരിച്ചിരുന്നു. ചെയർപേഴ്സൺ അജിത തങ്കച്ചൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞിരുന്നു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
എന്നാൽ ഓണക്കോടിക്കൊപ്പം പണം നൽകിയിട്ടില്ലെന്നും കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നുമാണ് ചെയർപേഴ്സൺ അജിത തങ്കപ്പന്റെ വാദം. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചതാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചിരുന്നു.