കാക്കനാട് : തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷം. മുനിസിപ്പല്‍ അധ്യക്ഷ അജിത തങ്കപ്പന് പണമടങ്ങിയ കവര്‍ വിതരണം ചെയ്തെന്ന പ്രതിപക്ഷ ആരോപണത്തെ സ്ഥിരം സമിതി ചെയര്‍മാന്‍തന്നെ സ്ഥിരീകരിക്കുന്ന തരത്തിലെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതോടെ യു.ഡി.എഫ് ഭരണസമിതി കൂടുതല്‍ പ്രതിസന്ധിയിലായി.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പണപ്പൊതി ലഭിച്ച എല്‍.ഡി.എഫ് കൗണ്‍സിലറുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കൗണ്‍സിലര്‍മാര്‍ പുറത്തുവിട്ടത്. താന്‍ പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ സ്ഥിരം സമിതി ചെയര്മാന് മറ്റൊരു കൗണ്‍സിലര്‍ക്ക് 5000 രൂപ നല്‍കാമെന്ന് അജിത പറഞ്ഞെന്നും ലഭിച്ച കവറില്‍ 10,000 രൂപ ഉണ്ടായിരുന്നെന്നും കൗണ്‍സിലറോട് പറയുന്നുണ്ട്. ഇത് എല്ലാവര്ക്കും ബാധ്യതയാകുമെന്നും കക്ഷി നേതാക്കളുമായി ആലോചിച്ച് ചെയ്യണമായിരുന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാര്ത്തമാധ്യമങ്ങളിലൂടെയാണ് രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖ പുറത്തുവന്നത്. വിവാദത്തിനാസ്പദമായ പണവിതരണം നടന്നെന്ന് പറയുന്ന ചൊവാഴ്ച രാത്രി നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതേസമയം, തന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരം സമിതി ചെയര്മാന് പറഞ്ഞു. തന്റെ മാതാവിന്റെ രോഗവിവരം തിരക്കാന്‍ എന്ന വ്യാജേനെയാണ് കൗണ്‍സിലര്‍ ഫോണില്‍ വിളിച്ചതെന്ന് വ്യക്തമാക്കി. ചെയര്പേഴ്സന് 5000 രൂപ നല്‍കാമെന്ന് പറയുന്നത് ഓണാഘോഷത്തിന് ചുമതലയുള്ള ആളെക്കുറിച്ചാണ്. പൂക്കളവുമായി ബന്ധപ്പെട്ടാണ് ഈ തുക നല്‍കിയതെന്നും പറഞ്ഞു. അധ്യക്ഷക്കെതിരായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സ്ഥിരം സമിതി ചെയര്മാന് വെട്ടിമുറിച്ച ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും മുഴുവന്‍ പുറത്തുവിടണമെന്നും കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് കൗണ്‍സിലറായ വി.ഡി സുരേഷും നഗരസഭ അധ്യക്ഷക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
പ്രതിരോധത്തിലാക്കി ദൃശ്യങ്ങളും
ഓണസമ്മാനമായി പണം നല്കിയ വിവാദത്തില്‍പെട്ട തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ കുരുക്ക് മുറുകുന്നു. കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് പണമടങ്ങിയ പൊതി അധ്യക്ഷക്ക് തിരിച്ചുനല്കുന്നതിെന്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാര്‍ പുറത്തുവിട്ടത്. മുന്‍പ് പുറത്തുവന്ന ദൃശ്യങ്ങള്‍ തന്നെയാണിതെങ്കിലും കൗണ്‍സിലര്‍മാര്‍ അജിതയുമായി നടത്തുന്ന സംഭാഷണ ശകലങ്ങള്‍ ഇതില്‍ വ്യക്തമാണ്. കവറുകളില്‍ പണമാണെന്ന് വ്യക്തമാക്കുന്ന സംഭാഷണങ്ങളാണ് ദൃശ്യത്തിലുള്ളത്. ഇതോടെ അജിത തങ്കപ്പന് കൂടുതല്‍ പ്രതിരോധത്തിലായി. പരാതി എന്ന വ്യാജേനെയാണ് തനിക്ക് പോസ്റ്റല്‍ കവറുകള്‍ നല്‍കിയതെന്നായിരുന്നു നേരത്തേ അജിത പറഞ്ഞിരുന്നത്.