തൃശൂർ : കുറിപ്രകാരം അടച്ച സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ തൃശൂർ പൊൻപണം ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർ 3,00,000 രൂപയും പലിശയും 10,000 രൂപ നഷ്ടപരിഹാരവും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ രാമവർമ്മപുരം സ്വദേശി നിലയാറ്റിങ്ങൽ വീട്ടിൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ലിഡോ 10,000 രൂപ തവണ സംഖ്യ വരുന്ന കുറിയിലാണ് ചേര്‍ന്നതു്. 30 തവണ സംഖ്യകള്‍ കൈപ്പറ്റിയതിന് ശേഷം സ്ഥാപനം കുറി നടത്തിയില്ല. അടച്ച സംഖ്യ തിരിച്ചാവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇതിനെ തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.
എതിർകക്ഷിയായ പൊൻപണം ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കുറി നടത്താതിരുന്നതിനാലാണ് ഹർജിക്കാരന് കുറി പൂർത്തിയാക്കുവാന്‍ കഴിയാതെ പോയതെന്ന് കോടതി നിരീക്ഷിച്ചു. എതിർകക്ഷിയുടെ പ്രവൃത്തി തെറ്റാണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് 3,00,000 രൂപയും ആയതിന് 2023 ഫെബ്രുവരി 8 മുതൽ 9% പലിശയും നഷ്ടപരിഹാരവും ചിലവിലേക്കുമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.





























