തൃശ്ശൂർ : വെങ്ങിണിശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെങ്ങിണിശ്ശേരി സ്വദേശിനിയായ 30 കാരി ഉണ്ണിമായയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭർത്താവായ ശിവപ്രസാദ് ഉണ്ണിമായയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. ശിവപ്രസാദിന്റെ അമ്മയാണ് ആദ്യം കൊലപാതക വിവരം അറിയുന്നത്. ഉണ്ണിമായയെ കൊലപ്പെടുത്തിയ വിവരം ശിവപ്രസാദ് തന്നെയാണ് അമ്മയോട് വെളിപ്പെടുത്തിയത്.
അമ്മയും നാട്ടുകാരും ചേർന്ന് ഉണ്ണിമായയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉണ്ണിമായയുടെ കഴുത്തിൽ പാടുകൾ ഉള്ളതായും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത് എന്നുമാണ് പോലീസ് നിഗമനം. കൊലപാതകത്തിന് ശേഷം ഒരു അഭിഭാഷകന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അയ്യന്തോളിൽ വെച്ചാണ് നെടുപുഴ പോലീസ് ശിവപ്രസാദിനെ പിടികൂടിയത്. ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഇരുവരും തമ്മിൽ മുൻപും നിരന്തരം തർക്കങ്ങളും വഴക്കുകളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പ്ററഞ്ഞു. സംഭവത്തിൽ നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





























