റാന്നി : വടശ്ശേരിക്കര കുംബ്ലാത്താമണ്ണിൽ കടുവ ആടിനെ ആക്രമിച്ചു. കുംബ്ലാത്താമണ്ണിൽ ജംഗിള്‍ ബുക്ക് ഡയറി ഫാം നടത്തുന്ന റെയ്‌സണ്ണിന്‍റെ ഫാമിലെ ആടിനെയാണ് കടുവ പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫാം പരിസരത്തു തീറ്റാൻ അഴിച്ചു വിട്ട ആടിനെയാണ് കടുവ പിടികൂടിയത്. ഒരു മാസം മുമ്പ് തീറ്റാനായി ഫാമിന് പരിസരത്ത് കെട്ടിയിട്ടിയുന്ന പോത്തിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അന്ന് വൈകുന്നേരം അഴിച്ചു കൂട്ടിൽ കയറ്റാൻ ചെന്നപ്പോഴാണ് പോത്ത് ചത്തു കിടക്കുന്നത് കാണുന്നത്.
മുറിവിന്‍റെ ലക്ഷണം വെച്ചാണ് കടുവയുടെ ആക്രമണം ആകാമെന്ന സംശയത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് കടുവയെ കണ്ടെത്തിയതോടെ സ്ഥലത്ത് കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കൂടിന് സമീപം വരെ എത്തിയ കടുവ കൂട്ടില്‍ നിന്നും ഇരയെ എടുക്കാന്‍ തയ്യാറായില്ലായിരുന്നു. പിന്നീട് കടുവയുടെ സാന്നിധ്യം അനുഭവപൊടാതെ ആയി. പിന്നീട് ഇന്നാണ് കടുവ വീണ്ടും എത്തിയത്. സ്ഥലത്ത് വനംവകുപ്പ് നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷവും ഈ സ്ഥലങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. അന്ന് ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നില്‍ നിന്നും ഭാഗ്യത്തിനു രക്ഷപെട്ടിരുന്നു. പിന്നീട് ഈ കടുവ ആടുകളെ അടക്കം ആക്രമിച്ച് കൊന്നതായി കണ്ടെത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതിനെ ചത്തനിലയിൽ കണ്ടെത്തി.ഇപ്പോൾ വീണ്ടും ഈ സ്ഥലങ്ങളിൽ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. കാട്ടു മൃഗങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ് വടശ്ശേരിക്കര കുംബ്ലാത്താമണ്‍ നിവാസികൾ. ഒരുമാസം മുമ്പ് കാട്ടാന വടശ്ശരിക്കര വില്ലേജ് ഓഫീസിന് സമീപം വരെ എത്തിയിരുന്നു. കൃഷികൾ എല്ലാം പന്നി, കേഴ, മ്ലാവ്, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികള്‍ നശിപ്പിക്കുകയാണ്. ഇപ്പോള്‍ കടുവയുടെ സാന്നിധ്യം കൂടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.





























