റാന്നി: കഴിഞ്ഞ കുറേ ദിവസങ്ങളായി വടശ്ശേരിക്കര കുംബളത്താമണ്ണില്‍ വനംവകുപ്പിന്‍റെ കൂട്ടിലകപ്പെട്ട കടുവയെ തുറന്നു വിടില്ല. കടുവയെ തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കു മാറ്റാന്‍ തീരുമാനം. ഏകദേശം പത്തുവയസ് പ്രായം തോന്നിക്കുന്ന ആരോഗ്യമുള്ള ആണ്‍ കടുവയാണിത്. പരുക്കും മറ്റ് പ്രശ്നങ്ങളൊന്നും കടുവയെ അലട്ടുന്നില്ലെന്ന് റാന്നി വനം റേഞ്ച് ഓഫീസര്‍ ബി.എല്‍ ജയന്‍ പറഞ്ഞു. കുംബളത്താമണ്‍ നിവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിർത്തിയ കടുവയാണ് ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണത്.
വളർത്തുമൃഗങ്ങളെ തുടർച്ചയായി വേട്ടയാടിയും ജനവാസ മേഖലയില്‍ സാന്നിധ്യമറിയിച്ചും വിഹരിച്ചിരുന്ന കടുവ ഇന്ന് പുലർച്ചെയോടെയാണ് കെണിയിലായത്. ഇതോടെ പ്രദേശവാസികളുടെ വലിയൊരു ആശങ്കയ്ക്കാണ് വിരാമമായത്. കഴിഞ്ഞ ദിവസം രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവ ഒരു ആടിനെ കടിച്ചുകൊന്നതോടെയാണ് വനംവകുപ്പ് നടപടികള്‍ ഊർജിതമാക്കിയത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്ന ആരോപിച്ച് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം പ്രദേശത്ത് ഉണ്ടായി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പിന്റെ ഇടപെടല്‍ മന്ദഗതിയിലാണെന്ന് ആരോപിച്ചാണ് നാട്ടുകാരും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമും തമ്മില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ വാക്കുതർക്കമുണ്ടായത്.
പ്രദേശത്ത് ആന, കടുവ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നുമായിരുന്നു ജനങ്ങളുടെ ആക്ഷേപം. കടുവ ആടിനെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട് കൂട് കുറച്ചു കൂടി വനാതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥാപിച്ചു. രാത്രിയില്‍ ആടിനെ പിടികൂടിയ അതേ പ്രദേശത്ത് തിരിച്ചെത്തിയ കടുവ വനംവകുപ്പ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു.





























