കൊല്ലം : കടയ്ക്കൽ ചിങ്ങേലി ജലഅതോറിറ്റി ഓഫിസിനു മുന്നിൽ പത്തു വയസുകാരിയുടെ കാലിലൂടെ ടിപ്പർ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ ശ്രീനന്ദയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. കടയ്ക്കൽ ഈയ്യക്കോട് കുമ്പളം എസ്ആർ മന്ദിരത്തിൽ ബിനുവിന്റെയും സിന്ധുവിന്റെയും മകൾ ശ്രീനന്ദയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ചിങ്ങേലി ജംഗ്ഷനിൽ ബസിറങ്ങി റോഡിന് ഇടതു വശത്തു കൂടി കാൽനടയായി വന്ന ശ്രീനന്ദ പാരലൽ കോളജിൽ പോകുന്നതിന് തിരിയവേ എതിരെ വന്ന ടിപ്പറിന്റെ പിൻഭാഗത്ത് ടയറിനടിയിൽ പെടുകയായിരുന്നു.
കാൽ പാദത്തിന്റെ ഭാഗത്തിലൂടെയാണ് ടയർ കയറിയിറങ്ങിയത്. നാട്ടുകാർ ഓടിയെത്തി ശ്രീനന്ദയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുണ്ടറ ഭാഗത്ത് നിന്നു കുമ്മിൾ ഭാഗത്തുള്ള ക്വാറിയിൽ വന്നതാണ് ടിപ്പർ. കടയ്ക്കൽ പോലീസ് എത്തി ഡ്രൈവർ ഷെരീഫിനെ കസ്റ്റഡിയിൽ എടുത്തു. കടയ്ക്കൽ ടൗൺ എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനന്ദ.