തിരുവനന്തപുരം: ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ ആശയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘമായിരിക്കും മൊഴിയെടുക്കുക. ആശയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുക. അനിലിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ആശയിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണർ സ്റ്റുവർട്ട് കില്ലറുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. നേരത്തേ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ വീട്ടിലെത്തിയപ്പോൾ ‘നിങ്ങൾ കൊണ്ടുപോയി കൊല്ലിച്ചില്ലേ’ എന്ന് ആശ പ്രതികരിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന് ആശ നൽകുന്ന മൊഴി കേസിൽ നിർണായകമാകും. തിരുമല അനിൽ പ്രസിഡൻ്റായിരുന്ന ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിൻ്റെ രേഖകളും വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കും. സഹകരണ സംഘം സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ നേരത്തേ തന്നെ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇന്ന് അനിലിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാകും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പ്രത്യേക അന്വേഷണസംഘം കടക്കുക.






























