കൊൽക്കത്ത: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് രണ്ട് എംഎൽഎമാരെ പുറത്താക്കി. സന്ദീപൻ സാഹ, റിതബ്രത ബാനർജി എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി തൃണമൂൽ കോൺഗ്രസ് തിങ്കളാഴ്ച അറിയിച്ചത്. പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഇവർക്കെതിരെ നടപടി. ജൂൺ ഒന്നിന് പുറപ്പെടുവിച്ച വ്യത്യസ്ത പുറത്താക്കൽ നോട്ടീസുകളിൽ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ചിട്ടും പാർട്ടി നേതൃത്വം വിളിച്ചുചേർത്ത യോഗങ്ങളിൽ ഇരുവരും തുടർച്ചയായി വിട്ടുനിന്നതായി പാർട്ടി വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പ്രസ്താവനകളും പ്രവർത്തനങ്ങളും രണ്ട് എംഎൽഎമാരുടെയും ഭാഗത്തുനിന്ന് ഉണ്ടായതായി പാർട്ടി നേതൃത്വം മനസിലാക്കിയെന്നും നോട്ടീസിൽ പറയുന്നു.
പുറത്താക്കൽ നോട്ടീസ് പുറപ്പെടുവിച്ച തീയതി മുതൽ തൃണമൂൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും ചുമതലകളിൽ നിന്നും ഇരുവരെയും നീക്കിയതായും പാർട്ടി അറിയിച്ചു. ഇവർ ചെയ്ത പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നോട്ടീസിൽ കൃത്യമായി വ്യക്തമാക്കുന്നില്ലെങ്കിലും, പാർട്ടിയിലെ ഉന്നതാധികാര സമിതി വിഷയം ചർച്ച ചെയ്ത ശേഷമാണ് അച്ചടക്ക നടപടിയെന്ന് അറിയിച്ചിട്ടുണ്ട്. പാർട്ടി തീരുമാനത്തോട് സന്ദീപൻ സാഹയോ റിതബ്രത ബാനർജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.






























