വാഷിംഗ്ടൺ: ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ നിർത്തിപ്പൊരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രൂക്ഷമായ പദ പ്രയോഗങ്ങളോടെയായിരുന്നു ട്രംപ് നെതന്യാഹുവിനെ ശകാരിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലെബനനിലെ സൈനിക നീക്കങ്ങൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് രൂക്ഷമായി ട്രംപ് പ്രതികരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെയ്റൂട്ട് ബോംബെറിഞ്ഞ് തകർക്കുമെന്ന നെതന്യാഹുവിന്റെ ഭീഷണി ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചാണ് ട്രംപ് തന്റെ അതൃപ്തി ഇസ്രായേൽ നേതാവിനെ അറിയിച്ചതെന്ന് ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് അറിവുള്ള രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്. നീ എന്താണ് ഈ കാണിച്ചുകൂട്ടുന്നത് എന്ന രീതിയിലാണ് ഒരു ഘട്ടത്തിൽ ട്രംപ് നെതന്യാഹുവോട് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.





























