കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ടിഎംസി എംപി കോയാല്‍ മല്ലിക് രാജ്യസഭാ അംഗത്വം രാജിവെച്ചു. എംപി സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കോയാല്‍ മല്ലിക് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് കത്തെഴുതി. ജൂലൈ ഇരുപതിന് പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് രാജി. രാജിയുടെ കാരണം ഇതുവരെ കോയാല്‍ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കത്തിൽ പരാമർശമുണ്ട്. കഴിഞ്ഞ ദിവസം തൃണമൂല്‍ എംഎല്‍എയായ മദന്‍ മിത്ര പാര്‍ട്ടിയിലെ എല്ലാ പദവികളും രാജിവെച്ചിരുന്നു.കഴിഞ്ഞയാഴ്ച മുന്‍ ടിഎംസി എംപിമാരായ സുഷ്മിത ദേവ്, സുഖേന്ദു ശേഖര്‍ റോയ്, പ്രകാശ് ചിക് ബാരൈക് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇവര്‍ തന്നെയായിരിക്കും വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളെന്ന് ബിജെപി അറിയിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് മൂവരും എംപി സ്ഥാനം രാജിവെച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവും അസമിലെ സില്‍ച്ചാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ എംപിയുമായ സുസ്മിത ദേവ് 2021ലാണ് തൃണമൂലില്‍ ചേര്‍ന്നത്. വടക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു ആദിവാസി നേതാവാണ് പ്രകാശ് ചിക് ബറൈക്. ഈ മേഖലയിലെ പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് ബറൈക്. മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനായ റേ അഭിഭാഷകന്‍ കൂടിയാണ്. ഈ മൂന്ന് പേരും കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സഭയിലെ അംഗങ്ങളുടെ എണ്ണം 245 ആകും. ബിജെപിയുടെ അംഗസംഖ്യ 117 ആയും എന്‍ഡിഎയുടെ അംഗസംഖ്യ 154 ആയും ഉയരും. സഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് ആകെ വേണ്ടത് 123 സീറ്റുകളാണ്.





























