ചെന്നൈ : ചെന്നൈയില്‍ 25 വയസ്സുള്ള വിഗ്നേശ് എന്ന ദലിത് യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പോലിസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍. നേരത്തെ സംശയാസ്പദമായ മരണമെന്ന് റിപോര്‍ട്ട് ചെയ്തിരുന്ന കേസ് കസ്റ്റഡിമരണമായി പുതുക്കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തില്‍ വിഗ്നേശിന്റെ ശരീരത്തില്‍ 13 മുറിവുകളാണ് കണ്ടെത്തിയത്. മരിജുവാന കൈവശം വച്ചെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് വിഗ്നേശിനെ അറസ്റ്റ് ചെയ്തത്. വിഗ്നേശിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും ഹോംഗാര്‍ഡിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ചിലരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ചെയ്തു. വെള്ളിയാഴ്ച പ്രതിപക്ഷനേതാവ് എടപ്പാഡി പളനിസ്വാമി വിഷയം സഭയിലുന്നയിച്ചിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉടന്‍ മറുപടി നല്‍കി.
”പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ, പോസ്റ്റ്‌മോര്‍ട്ടത്തില്‍ പതിമൂന്ന് മുറിവുകളാണ് കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍, കേസ് കൊലപാതക കേസാക്കി മാറ്റിയതായി ഈ സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പോലിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അന്വേഷണം തുടരാന്‍ സിബി സിഐഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്”- മുഖ്യമന്ത്രി സ്റ്റാലിന്‍ സഭയെ അറിയിച്ചു. അപസ്മാരത്തെത്തുടര്‍ന്നുള്ള മരണമെന്നായിരുന്നു ആദ്യം പോലിസ് പറഞ്ഞത്. മരിജുവാന കൈവശം വച്ചെന്നാരോപിച്ച് ഏപ്രില്‍ 18നാണ് വിഗ്‌നേശ് അറസ്റ്റിലായത്. അടുത്ത ദിവസം പോലിസ് കസ്റ്റഡിയില്‍ വച്ച് മരിക്കുകയും ചെയ്തു.
രണ്ട് പോലിസുകാര്‍ വിഗ്‌നേശിനെ പിന്തുടര്‍ന്ന് അടിച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പോലിസുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുന്നുണ്ട്. പോലിസ് പിടികൂടുമ്പോള്‍ ഒരു പോലിസുകാരന്‍ എന്തോ താഴെനിന്ന് എടുക്കുന്നുണ്ട്. വിഗ്‌നേശിന്റെ കത്തിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്. ടേപ്പിന്റെ വാസ്തവം വ്യക്തമല്ല. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യുവാവിനെ മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ചതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. വിഡിയോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിഗ്‌നേശ് പോലിസിനെ ആക്രമിച്ചുവെന്നും പിന്നീട് ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്നുമാണ് പോലിസിന്റെ വാദം. ഓട്ടോയില്‍ പോകുമ്പോള്‍ വിഗ്‌നേശിന്റെ കയ്യില്‍ മയക്കുമരുന്നു കണ്ടെത്തിയതായും പോലിസ് പറയുന്നു. പിറ്റേ ദിവസം കടല്‍തീരത്ത് കുതിരയോട്ടം നടത്തുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവത്രെ.