കറാച്ചി : താലിബാന്‍റെ തോക്കിൻ മുനയിൽ നിന്ന് ജീവനുവേണ്ടി പിടഞ്ഞ മലാല യൂസുഫ്സായ് ആക്രമണത്തിന് ഇന്ന് പത്ത് വയസ്. പത്താം വാർഷികത്തിൽ വീണ്ടും പാകിസ്താനിലെത്തിയിരിക്കുകയാണ് മലാല. ഇത്തവണ എത്തിയിരിക്കുന്നത് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന സ്വന്തം നാട്ടുകാരെ കാണാനും ആശ്വസിപ്പിക്കാനുമാണ്.
2012 ഒക്ടോബർ ഒമ്പതിനാണ് താലിബാൻ ഭീകരൻ മലാലയ്ക്കെതിരെ വെടിയുതിർത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി മലാല നടത്തിയ പ്രവർത്തനങ്ങളിൽ പ്രകോപിതരായാണ് താലിബാൻ കൊലപാതകം ആസൂത്രണംചെയ്തത്. തലയ്ക്കുവെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മലാലയെ വിദഗ്ധ ചികിത്സയ്ക്കായി ബ്രിട്ടണിലേക്ക് കൊണ്ടുപോയി. പിന്നെ ജീവനുവേണ്ടിയുള്ള പോരാട്ടം. അന്ന് മലാലയ്ക്ക് പ്രായം 15.
സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്ന പെൺകുട്ടി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടിയുമുള്ള പോരാട്ടങ്ങളിൽ കൂടുതൽ സജീവമാകുകയായിരുന്നു. അതോടെ മലാല തലമുറയുടെ മാതൃകയും പ്രചോദനവുമായി മാറുകയായിരുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടി. അതിനുശേഷം പാകിസ്താനിലേക്ക് മലാലയുടെ രണ്ടാംവരവാണിത്.
ജൂണിൽ പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 1700-ഓളം ആളുകൾ മരിക്കുകയും ഒട്ടേറെ നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. കറാച്ചിയിൽ വിമാനമിറങ്ങിയ മലാല ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. കെടുതികൾ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദുരിതബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മലാല ഫണ്ട് അറിയിച്ചു.































