കൊച്ചി : നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ്. നരബലി നടന്ന ദിവസം ഇയാളുടെ ഫോൺ സംഭവം നടക്കുന്ന ടവർ ലൊക്കേഷനിലല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് താൻ ഇല്ലെന്ന് വരുത്തി തീർക്കാനുള്ള പ്രതിയുടെ ബുദ്ധിയായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ കൊടും കുറ്റകൃത്യം പിടിക്കപ്പെട്ടാൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായങ്ങൾ പ്രതി നേരത്തെ പദ്ധതിയിട്ടിരുന്നു എന്നുവേണം ഇതിൽ നിന്നും മനസ്സിലാക്കാൻ.
പത്തനംതിട്ട ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്ക് വേണ്ടി അഡ്വ. ബി എ ആളൂർ ഹാജരാകുമെന്ന് റിപ്പോർട്ട്. നരബലി നടത്തിയ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവർക്ക് വേണ്ടിയാണ് ആളൂർ കോടതിയിൽ ഹാജരാകുന്നത്. ഈ കേസിൽ താൻ ഹാജരാകുന്നതിന് ഒറ്റലക്ഷ്യം മാത്രമേയുള്ളുവെന്നും സത്യാവസ്ഥ എന്താണെന്ന് ലോകം മനസിലാക്കാൻ വേണ്ടിയാണെന്നും ആളൂർ പറഞ്ഞു. തന്നെ ആദ്യം സമീപിച്ചത് ദമ്പതികൾക്ക് വേണ്ടി ഹാജരാകണമെന്നു പറഞ്ഞാണ്. എന്നാൽ ഇപ്പോൾ മൂന്ന് പേർക്കും വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആളൂർ വ്യക്തമാക്കി. അതനുസരിച്ച് മൂന്ന് പേർക്കുംവേണ്ടി ഹാജരാകുമെന്നും ആളൂർ പറഞ്ഞു.
നരബലി കേസിലെ മുഖ്യപ്രതി ഷാഫി ലൈംഗിക വൈകൃതത്തിന് അടമയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പണത്തേക്കാൾ ഉപരി ലെെംഗികതയായിരുന്നു ഇയാൾ ലക്ഷ്യം വച്ചിരുന്നത്. ഉറ്റ സുഹൃത്തിൻ്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സാധാരണയായി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളാണ് ലോട്ടറി വിൽപ്പനയിലേക്ക് ഇറങ്ങുന്നത്. അത്തരക്കാരോട് സൗഹൃദം സ്ഥാപിച്ച് വൻ തുകകൾ വാഗ്ദാനം ചെയ്താണ് ഷാഫി മുതലെടുപ്പ് നടത്തുന്നത്. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയത് ലോട്ടറി വിൽക്കുനന് മറ്റു സ്ത്രീകൾ നൽകിയ സൂചനകളിലൂടെയായിരുന്നു.
സെപ്തംബർ 27നാണ് സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്വേഷണം ആരംഭിച്ച പോലീസ് പത്മയുടെ ഫോണിലേക്കുവന്ന കോളുകളാണ് ആദ്യം പരിശോധിച്ചത്. ഈ കോളുകളിൽ നിന്നുമാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നുവെന്ന് കണ്ടെത്തുകയും തുടർന്ന് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുമായിരുന്നു. ചോദ്യംചെയ്യലിനു ശേഷം ഷാഫിയെ വിട്ടയച്ചു. പത്മത്തിൻ്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പോലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കുകയായിരുന്നു. പത്മത്തെ സമീപിക്കുന്നതിനു മുൻപ് ഇവരിൽ ചിലരെയും ഷാഫി സമീപിക്കുകയും പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും മനസ്സിലയാതോടെയാണ് യാഥാർത്ഥ്യത്തിലേക്ക് പോലീസ് എത്തിയതും ഷാഫിയെ കസ്റ്റഡിയിലെടുത്തതും.































