കൊച്ചി: ഇലന്തൂരിലെ നരബലിക്കേസിൽ മുഖ്യ സൂത്രധാരൻ ഷാഫിയാണെന്ന് കമ്മീഷണർ സി.എച്ച് നാഗരാജു. ദമ്പതികളെ വിശ്വസിപ്പിച്ച് കുറ്റകൃത്യത്തിലേക്ക് എത്തിച്ചത് ഷാഫിയാണെന്നും ഇയാൾ ലൈംഗിക വൈകൃത സ്വഭാവമുള്ളയാളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 15 വര്‍ഷത്തിനിടെ പത്തോളംകേസുകളില്‍ ഷാഫി പ്രതിയാണ്. സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് മുറിവേല്‍പിച്ച് ആനന്ദം കണ്ടെത്തുന്നയാളാണ് ഷാഫിയെന്നും മുൻ പീഡനക്കേസുകളും നിലവിലെ കേസും തമ്മിൽ സാമ്യമുള്ളതായും കമ്മീഷണർ വ്യക്തമാക്കി. നരബലി കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയില്‍
ലഭിക്കാനുളള അപേക്ഷ പിന്നീട് നല്‍കും. സാമ്പത്തിക അഭിവൃന്ദിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചു മൂടിയ കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ഭാര്യ ലൈല , ഏജന്റ് ഷാഫി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
വിഷാദ രോഗിയെന്നും രക്ത സമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും ലൈല കോടതിയില്‍ പറഞ്ഞു. സ്ത്രീകളെ കൊന്നത് ദേവി പ്രീതിക്കെന്നും മൃതദേഹം 56 കഷണങ്ങളാക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. മൃതദേഹം കണ്ടെടുത്ത പത്തനംതിട്ടയിലെ വീട്ടില്‍ ഇന്നും തെളിവെടുപ്പ് തുടരും. ഡിഎന്‍എ പരിശോധന അടക്കം നടത്തിയ ശേഷമാകും മൃതദേഹം വിട്ടുനല്‍കുക.





























