കോന്നി : കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിങ് സ്റ്റേഷനിൽ അൻപത് വർഷത്തിൽ പരം വർഷം പഴക്കമുള്ള ശൗചാലയം പൈപ്പുകൾ പൊട്ടി ദുർഗന്ധം വമിക്കുവാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും കോന്നി ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. നിലവിൽ കെ എസ് ആർ റ്റി സി ഓപ്പറേറ്റിഗ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് സമീപം സ്ഥിതി ചെയ്യുന്ന ശൗചാലയത്തിന്റെ അറ്റകുറ്റപണികൾ യഥാസമയം പഞ്ചായത്ത് നിർവ്വഹിക്കാതെ പോയതാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് സമീപത്തെ കച്ചവടക്കാർ പറയുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ദുർഗന്ധം സഹിച്ചു വേണം ഇവർ ഇവിടെ കഴിച്ചുകൂട്ടാൻ.
പഴക്കം ചെന്ന ശൗചാലയത്തിലേക്കുള്ള പൈപ്പുകൾ ഭൂരിഭാഗവും അടഞ്ഞതാണ് മാലിന്യം കെട്ടി നിൽക്കുവാനുള്ള പ്രധാന കാരണമായി പറയുന്നത്. കൂടാതെ സെപ്റ്റിക് ടാങ്ക് യഥാസമയം വൃത്തിയാക്കാത്തതും ഈ അവസ്ഥക്ക് കാരണമായി. ഇപ്പോൾ മലിന ജലം ഓപ്പറേറ്റിങ് സ്റ്റേഷനിലെ കോൺക്രീറ്റ് തറയുടെ അടിഭാഗത്ത് കൂടി ഒഴുകി സംസ്ഥാന പാതയിലേക്കാണ് പോകുന്നത്. ഇവിടെ കെട്ടികിടക്കുന്ന മലിന ജലത്തിൽ ചവിട്ടിയാണ് ആളുകൾ ബസ് കയറി പോകുന്നതും. ഈ വിഷയം കോന്നി പഞ്ചായത്ത് അധികൃതരോട് പറഞ്ഞു മടുത്തിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുക മാത്രമാണ് ഇതിന് ഏക പരിഹാരം. മഴക്കാലത്ത് ഈ മലിന ജലം ഒഴുകി പുറത്തേക്ക് പോകുന്നത് രോഗങ്ങൾ പകരുന്നതിനും കാരണമായി തീരുമെന്ന് ഉറപ്പാണ്.






























