കൂടൽ: കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ രാക്ഷസൻപാറയിൽ ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങുമെന്ന് കെ.യു. ജനീഷ്‌കുമാർ എം.എൽഎ. ഫെബ്രുവരി മാസത്തിൽ തന്നെ ഇവിടെ ടൂറിസവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനം തുടങ്ങും. കെൽ.ഹാബിറ്റാറ്റ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി രാക്ഷസൻപാറയിൽ വെച്ച് കെ.യു. ജനീഷ്‌കുമാർ എം.എൽ.എ, ജില്ലാ കളക്ടർ എസ്. പ്രേംക്യഷ്ണൻ എന്നിവർ ചർച്ചകൾ നടത്തി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രേംദാസ്, ഹാബിറ്റാറ്റ് പ്രതിനിധി ജുബിൻ, കെൽ പ്രതിനിധി ഷുക്കൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഹാബിറ്റാറ്റിന് ഒരു കോടി രൂപ, കെല്ലിന് 1.763 കോടി രൂപ എന്നിങ്ങനെയാണ് നിർമ്മാണ പ്രവർത്തനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. കൈവരികൾ, ശുചിമുറികൾ, വ്യൂ പോയിന്റ്, ഭക്ഷണശാല, ഗുരു നിത്യചൈതന്യ യതിയുടെ സ്മാരകം, ലൈബ്രറി, വ്യൂ പോയിന്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. രാക്ഷസൻപാറയിലേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുമായി വസ്തു സംബന്ധിച്ച തർക്കമുണ്ടെന്നും അത് നിയമത്തിന്റെ വഴിയിൽ പോകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
കേസിൽ ഉൾപ്പെടാത്ത വസ്തുവിൽ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിന് നിർദ്ദേശവും നൽകി. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ. എൻ സലിം, ബീനപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അശ്വതി ഗിരീഷ്, വാർഡംഗങ്ങളായ ഷീനാ ബിനു, മനോജ്.എം.ജയിംസ്, എസ്. പ്രസന്നകുമാരി, ബിജു പാലവിള, നൂർജഹാൻ, ദിലീപ് അതിരുങ്കൽ, പി.വി. ജയകുമാർ, കമലൻ, തുടങ്ങിയവർ പങ്കെടുത്തു.





























