കൊച്ചി : ബുധനാഴ്ച രാജ്യത്ത് നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയാണ് 24 മണിക്കൂർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക് നടക്കുക. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. സിഐടിയു തൊഴിലാളി സംഘടന പൂർണമായ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തില്ലെന്ന് സിഐടിയു അറിയിച്ചു. 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ പങ്ക് ചേരുമെന്നാണ് കണക്കുകൂട്ടൽ.
ഐൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ള്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ സംഘടനകൾ കൂടാതെ നിരവധി തൊഴിലാളി കൂട്ടായ്‌മകൾ പണിമുടക്കിൽ പങ്ക് ചേരും. ജനുവരി രണ്ടിന് കേന്ദ്ര തൊഴിൽ വകുപ്പുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് രാജ്യവ്യാപകമായ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളികളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ തള്ളിയതിനെ തുടർന്നാണ് ട്രേഡ് യൂണിയനുകൾ സമരവുമായി മുന്നോട്ട് വന്നത്. അറുപതോളം വിദ്യാർഥി സംഘടനകളും പണിമുടക്കിന് പിന്തുണ നൽകിയുന്നുണ്ട്. കലാലയങ്ങളിലെ ഫീസ് വർധനവിനെതിരെയുള്ള പ്രതിഷേധമായാണ് വിദ്യാർഥി സംഘടനകൾ പണിമുടക്കിൽ പങ്കു ചേരുന്നത്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരെ കൂടാതെ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പണിമുടക്കും. ബാങ്ക് ഓഫീസർമാരുടെ സംഘടനയായ ഓഫീസേഴ്‌സ് കോൺഫെഡറേഷൻ പണിമുടക്കിൽ പങ്കെടുക്കില്ല. എന്നാൽ ക്ലറിക്കൽ ജോലികളിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് സൂചന.