റാന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റാന്നി പെരുമ്പുഴയിലെ നിര്‍മ്മാണമൂലമുള്ള ഗതാഗത കുരുക്കിനു ഇപ്പോഴും പരിഹാരമാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ഗതാഗത സ്തംഭനത്തിലെ കുരുക്കഴിയാന്‍ ചിലപ്പോള്‍ മണിക്കൂറുകളോളം കഴിയും. റാന്നി ടൗണിലെ നിർമ്മാണ ജോലികളും ഒപ്പം അനധികൃത പാര്‍ക്കിംങ്ങുമാണ് ഗതാഗത സ്തംഭനത്തിന് പ്രധാന കാരണം. ടൗണ്ണിലെ നിര്‍മ്മാണം രാത്രി കാലങ്ങളിൽ നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതു പാലിക്കാത്തതു കാരണമാണ് പകൽ സമയങ്ങളിൽ ഗതാഗതം തടസപ്പെടാൻ കാരണം. ഗതാഗതം സ്തംഭിക്കുന്ന സമയങ്ങളിൽ അത്യാവിശ്യ സർവ്വീസായ ആംബുലൻസും അതിൽ പെട്ടു പോകുന്ന കാഴ്ചയാണ്.
പോലീസ് സ്റ്റേഷൻ പടി മുതൽ പഞ്ചായത്തു പടി വരെയുള്ള ഓടയുടെ നിർമ്മാണവും ജലവിതരണ പൈപ്പു സ്ഥാപിക്കൽ കാരണവുമാണ് കഴിഞ്ഞ 6 മാസക്കാലമായി ഗതാഗത സ്തംഭനം ഉണ്ടാക്കുന്നത്. പോസ്റ്റ് ഓഫീസിനും പഞ്ചായത്തിനും സമീപവും റോഡിൻ്റെ മധ്യഭാഗത്തും വശങ്ങളിലും കുഴികളാണ്. ടോറസ് ലോറികള്‍ അടക്കം വലിയ വാഹനങ്ങൾ ചീറി പാഞ്ഞു വരുമ്പോൾ ജീവന്‍ രക്ഷിക്കാനായി ഇരുചക്രവാഹനങ്ങൾ അടക്കം ചെറുവാഹനങ്ങൾ കുഴിയിൽ ചാടിക്കേണ്ട ഗതികേടിലാണ്.
രാത്രികാലങ്ങളിൽ നിർമ്മാണം നടത്തിയാൽ കരാർ കമ്പനിക്ക് ചിലവ് കൂടുമെന്നതിലാണ് ചെയ്യാത്തതന്നാണ് നാട്ടുകാരുടെ പക്ഷം. ലോക്ഡൗണ്‍ സമയത്ത് കാര്യമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതും നിര്‍മ്മാണം താമസിക്കാന്‍ കാരണമായി. റോഡു നിര്‍മ്മാണം ഒരു ചടങ്ങുപോലെയാക്കി കമ്പനി മാറ്റിയെന്നും ആക്ഷേപമുണ്ട്. ടൗണ്ണിലെ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ചു ഗതാഗത കുരുക്കൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.