കോന്നി : ശബരിമല മണ്ഡലകാല തിരക്ക് വർധിച്ചതോടെ കോന്നി നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കും അപകടങ്ങളും വർധിക്കുന്നു. കോന്നിയുടെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗതം നിയന്ത്രിക്കുവാൻ ഹോം ഗാർഡുകളെ നിയമിച്ചിട്ടുണ്ട് എങ്കിലും തിരക്ക് നിയന്ത്രണ വിധേയമാകുന്നില്ല എന്നതാണ് വാസ്തവം. കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിയതിനു ശേഷം മാത്രമേ തണ്ണിത്തോട്, പുനലൂർ, പത്തനംതിട്ട ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വിവിധ സ്ഥലങ്ങളിലേക്ക് പോകുവാൻ സാധിക്കു. എന്നാൽ ട്രാഫിക് സിഗ്നൽ ഇല്ലാത്തതിനാൽ ഹോം ഗാർഡുകൾ ആണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.
കോന്നി സെൻട്രൽ ജംഗ്ഷനിൽ കുരുക്ക് മുറുകിയാൽ എലിയറയ്ക്കൽ ജംഗ്ഷനിൽ വരെയും വാഹനങ്ങൾ കുരുക്കിൽ അകപ്പെടുന്നത് കോന്നിയിൽ സ്ഥിരം കാഴ്ചയായി മാറുന്നു. കൂടാതെ ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങൾ ആണ് സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ നടക്കുന്നത്. ഗതാഗത നിയമങ്ങൾ ലംഘിച്ച് സംസ്ഥാന പാതയിൽ കൂടി കടന്നുവരുന്ന ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങൾക്ക് തടയിടുവാനും പോലീസിനോ മോട്ടോർ വാഹന വകുപ്പിനോ കഴിയുന്നില്ല.
കഴിഞ്ഞ മണ്ഡലകാലത്തും നിരവധി വാഹനാപകടങ്ങൾ ആണ് കോന്നിയിൽ ഉണ്ടായത്. മണിക്കൂറുകൾ നീണ്ടുപോകുന്ന ഗതാഗതകുരുക്കിൽ ദിവസവും അകപ്പെടുന്ന ആംബുലൻസുകളും അനവധിയാണ്. കഴിഞ്ഞ ദിവസവും കോന്നിയിൽ സംസ്ഥാന പാതയിൽ രണ്ട് അപകടങ്ങൾ നടന്നിരുന്നു. റോഡിന് ഇരുവശത്തുമായി അനധികൃത പാർക്കിങ്ങും വർധിക്കുന്നുണ്ട്. നഗരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കേണ്ടത് ആവശ്യമാണ്.






























