ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കും. മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾക്കു രൂപം നൽകിയത്. കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരട് നിർദേശങ്ങൾ ചർച്ചചെയ്തിരുന്നു. കോട്ടയത്തുനിന്ന് എം.സി.റോഡിലൂടെ സുഗമമായി യാത്രചെയ്യാനുള്ള നിർദേശങ്ങളാണ് പ്രധാനമായും നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലിശ്ശേരിയിൽനിന്നു മംഗലം വഴി തിരിച്ചുവിട്ട് എംസി റോഡിലെ സെഞ്ചുറി ജംഗ്ഷനിലെത്തുന്ന തരത്തിൽ വൺവേ സംവിധാനമേർപ്പെടുത്തും. കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മാത്രമാണ് ഇങ്ങനെ തിരിച്ചുവിടുന്നത്.
അതേസമയം പന്തളം ഭാഗത്തുനിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ ടൗണിലൂടെയായിരിക്കും കടന്നുപോകുന്നത്. ബഥേൽ ജംഗ്ഷനില്‍ ഇപ്പോഴുള്ളതുപോലെതന്നെ പോലീസുകാരെ ഉപയോഗിച്ചയായിരിക്കും ഗതാഗതം നിയന്ത്രിക്കുക. ഇവിടെ സിഗ്നൽസംവിധാനം വേണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. അതേസമയം ബഥേലിൽ നിന്നു ത്രിവേണി ഭാഗത്തേക്കു വൺവേയായിരിക്കും. നഗരത്തിലെ ബസ് ബേകൾ പൂർണമായും പ്രയോജനപ്പെടുത്തും. ബസ് ബേകൾക്കു സമീപം ഓാട്ടോറിക്ഷകളുൾപ്പെടെ വാഹന പാർക്കിംഗ് അനുവദിക്കില്ല.






























