കുമ്പഴ : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയില്‍ അപകട മരണങ്ങള്‍ തുടര്‍ക്കഥയാകുന്ന കുമ്പഴ ജംഗ്ഷനില്‍ ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി അബിന്‍ വര്‍ക്കി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. റവന്യൂ, കെ.എസ്.ടി.പി, പൊതുമരാമത്ത്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പത്തനംതിട്ട നഗരസഭ കൌണ്‍സിലര്‍മാരും എം.എല്‍.എ അബിന്‍ വര്‍ക്കിയുമായി ആശയവിനിമയം നടത്തി. കുമ്പഴ ജംഗ്ഷനില്‍ ദിശാ സൂചികകളോ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളോ സ്ഥാപിക്കുവാന്‍ കെ.എസ്.റ്റി.പി തയ്യാറായിട്ടില്ല എന്നതായിരുന്നു ജനങ്ങള്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപം. സംസ്ഥാനപാത നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ ശേഷം ആവശ്യമായ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും കെ.എസ്.ടി.പി സ്ഥാപിക്കാത്തതാണ് കുമ്പഴയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി നടക്കുവാന്‍ കാരണമായി തീര്‍ന്നതെന്നും ജനങ്ങള്‍ ആരോപിച്ചു.
കുമ്പഴ ജംഗ്ഷനില്‍ ടൈമര്‍ സംവിധാനമുള്ള ആധുനിക സിഗ്നല്‍ ലൈറ്റ് നാല് റോഡുകളിലായി എത്രയുംവേഗം സ്ഥാപിക്കണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വാഹനയാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും എം.എല്‍.എ യോട് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. നാല് റോഡിലും ബസ് ബേ അടയാളപ്പെടുത്തി വെയ്റ്റിംഗ് ഷെഡുകള്‍ നിര്‍മ്മിക്കുക, ജംഗ്ഷനില്‍ എല്ലാ റോഡിലും സ്ട്രീറ്റ് ലൈറ്റുകള്‍ അടിയന്തിരമായി സ്ഥാപിക്കുക, ജംഗ്ഷനില്‍ കൈവരികള്‍ സ്ഥാപിച്ച് നടപ്പാതകള്‍ തിരിച്ചിടുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി, കുമ്പഴ വികസന സമിതി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എ അബിന്‍ വര്‍ക്കി കോടിയാട്ട് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു. കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കുമെന്നും ഇക്കാര്യത്തില്‍ ഒട്ടും കാലതാമസം ഉണ്ടാകില്ലെന്നും എം.എല്‍.എ ഉറപ്പുനല്‍കി.
കുമ്പഴ ജംഗ്ഷനില്‍ ടൈമര്‍ സംവിധാനമുള്ള സിഗ്നല്‍ ലൈറ്റ് അടിയന്തിരമായി സ്ഥാപിക്കാന്‍ കെ.എസ്.റ്റി.പി ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കൂടാതെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, അപകടങ്ങള്‍ കുറയ്ക്കുവാന്‍ റോഡിന്റെ മദ്ധ്യത്തില്‍ റബ്ബര്‍ സ്റ്റമ്പുകള്‍ എന്നിവയും കെ.എസ്.ടി.പി ഒരുക്കണം. വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്നതും കാല്‍നട യാത്രക്കാര്‍ക്ക് തടസ്സമാകുന്നതുമായ ബോര്‍ഡുകള്‍, അനധികൃത നിര്‍മ്മിതികള്‍, പാതവക്കില്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ എന്നിവ നീക്കം ചെയ്യുവാന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കി. ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കണം.
പൊതുമരാമത്ത് വിഭാഗത്തിന്റെ കീഴിലുള്ള തിരുവല്ല – കുമ്പഴ റോഡിലും മലയാലപ്പുഴ റോഡിലും പി.ഡബ്ലിയു.ഡി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം. ഇവിടെ സ്പീഡ് ബ്രേക്കറുകള്‍, മുന്നറിയിപ്പ് ബോര്‍ഡുകള്‍, ദിശാസൂചികകള്‍, അപകടങ്ങള്‍ കുറയ്ക്കുവാന്‍ റബ്ബര്‍ സ്റ്റമ്പുകള്‍ എന്നിവ പൊതുമരാമത്ത് വകുപ്പ് ഒരുക്കണമെന്നും എം.എല്‍.എ അബിന്‍ വര്‍ക്കി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അവലോകന യോഗം ജൂലായ് 28 ന് ഉച്ചയ്ക്ക് 2 മണിക്ക് പത്തനംതിട്ട കളക്ട്രേറ്റില്‍ കൂടുമെന്നും എം.എല്‍.എ അറിയിച്ചു.
പത്തനംതിട്ട എ.ഡി.എം രാജലക്ഷ്മി, പത്തനംതിട്ട ആര്‍.റ്റി.ഓ സി.ശ്യാം, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ മുരുകേഷ്, കെ.എസ്,റ്റി.പി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സ്റ്റെമേഴ്സണ്‍, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ അംബിക വേണു, അന്‍സാര്‍ മുഹമ്മദ്, കെ.ആര്‍. അരവിന്ദാക്ഷന്‍ നായര്‍, നജീം രാജ്, എന്നിവരും അജികുമാര്‍ ബി, കുഞ്ഞുമോന്‍ കെങ്കിരേത്ത്, ബാലചന്ദ്രന്‍, ജോണ്‍സണ്‍ മാടപ്പള്ളി, ജോര്‍ജ്ജ് സഖറിയ, സജു ജോര്‍ജ്ജ്, തോമസ് ജോഷ്വാ, റോജി പോള്‍ ദാനിയേല്‍, റ്റിജു ദാനിയേല്‍, കുമ്പഴ വികസന സമിതി പ്രതിനിധികളായ റെജി അലക്സാണ്ടര്‍, ബിനു തോമസ്, ദീപു ഉമ്മന്‍, കേരളാ വ്യാപാരിവ്യവസായി ഏകോപന സമിതി ഭാരവാഹികളായ പ്രകാശ് ഇഞ്ചത്താനം, സജി എം.ജോര്‍ജ്ജ് എന്നിവരും പങ്കെടുത്തു.

































