കൊച്ചി : കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ.വിജയൻ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുൻപാണു മരണം വിജയനെ കവർന്നെടുത്തത്.
ശ്രീ ബാലാജി കോഫി ഹൗസ് എന്ന പേരിൽ നടത്തിയിരുന്ന ചായക്കടയിലെ ചെറിയ വരുമാനത്തിൽനിന്ന് 300 രൂപ പ്രതിദിനം മാറ്റിവച്ചായിരുന്നു വിജയന്റെയും ഭാര്യ മോഹനയുടെയും ലോകയാത്രകൾ. ജീവിതംതന്നെ യാത്രകളാക്കി മാറ്റിയ കഴിഞ്ഞ 16 വർഷം കൊണ്ട് ഇരുവരും 26 രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനിടെ ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉൾക്കൊണ്ട് ലോകയാത്രകൾക്ക് ഇറങ്ങിത്തിരിച്ചവർ നിരവധിയാണ്.
പിതാവിനൊപ്പം ചെറുപ്പത്തിൽ നടത്തിയിട്ടുള്ള ചെറുയാത്രകളിൽനിന്ന് വളർന്നപ്പോൾ രാജ്യത്തിന്റെ പലഭാഗത്തേക്കും സ്വന്തമായി യാത്ര ചെയ്തു. യാത്ര ഹരമായതോടെ രാജ്യത്തിനുള്ളിൽ തന്നെയായിരുന്നു ആദ്യകാല യാത്രകൾ. 1988ൽ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 26 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി.