സീതത്തോട് : ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടിയും ആങ്ങുമുഴിയിലെ ചാരായ വാറ്റുകാർക്കെതിരെയും ശക്തമായി രംഗത്ത് വന്ന മുഴിയാർ പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ഉദയകുമാറിനെതിരെ വ്യാജ പരാതി നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂഴിയാർ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ കളക്ടർ, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകി. മൂഴിയാർ സ്റ്റേഷനിൽ ചുമതലയേറ്റ സമയം മുതൽ മൂഴിയാർ കക്കി മേഖലകളിൽ താമസിക്കുന്ന ആദിവാസികളുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്നത്.
പ്രായപൂർത്തിയാകുന്നതിന് മുൻപ് ആദിവാസികളിൽ നടന്നിരുന്ന വിവാഹങ്ങൾ തടയുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും രോഗത്തിലും ബുദ്ധിമുട്ടുകളിലും കഴിയുന്നവർക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത് അടക്കമുള്ള സന്നദ്ധ പ്രവർത്തനങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചാരായ വാറ്റുകാർക്കും വിൽപ്പനക്കാർക്കും മൃഗങ്ങളെ വേട്ടയാടുന്നവർക്കും എതിരെ കർശന നടപടി സ്വീകരിച്ചതോടെ ഒരു പരിധിവരെ ആങ്ങമുഴി കൊച്ചാണ്ടി മേഖലയിലെ ചാരായ വിൽപ്പനക്ക് തടയിടാനായി ഒട്ടേറെ വിൽപ്പനക്കാർക്കെതിരെ കേസെടുക്കുകയും റിമാൻഡ് ആക്കുകയും ചെയ്തതോടെ ഉദയകുമാറിനെ മാറ്റുന്നതിനുള്ള നീക്കം ശക്തമായി. ഉന്നതങ്ങളിലെ ചാരായ വില്പന തടയാൻ ആയത് ഉദയകുമാർ എത്തിയതിനു ശേഷമാണെന്ന് ആദിവാസികൾ നൽകിയ പരാതിയിൽ പറയുന്നു. ആദിവാസികളുടെ മറവിൽ കാട്ടിൽ താമസിച്ചവർക്കെതിരെ ഉദയകുമാർ നടപടിയെടുത്തതും വ്യാജ പരാതിക്കു പിന്നിലുള്ള സംഘത്തിൽ ഉള്ളതായും പരാതിയിൽ പറയുന്നു.





























