കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഉറ്റുനോക്കുന്ന ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്സ് ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം. ട്വന്റി 20, ആംആദ്മി സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താതെ വന്നതോടെ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍, ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഇരുമുന്നണിക്കും പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.
ട്വന്റി 20 യുമായി സഖ്യം പ്രഖ്യാപിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാള്‍ സഖ്യ പ്രഖ്യാപന സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഇനി നാല് മുന്നണികളുണ്ടാകും. ആപ്പും ട്വന്റി 20യും ചേര്‍ന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാള്‍ അവകാശപ്പെട്ടു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നുമായിരുന്നു കെജ്‍രിവാളിന്റെ അവകാശവാദം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തോട് കരുതലോടെയാണ് മുന്നണികള്‍ പ്രതികരിച്ചത്.
വികസനത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം നാലാം മുന്നണിയോട് പരസ്യമായി യു.ഡി.എഫ് വോട്ടഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതുമുന്നണിയോട് യോജിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ തൃക്കാക്കരയില്‍ പുതിയ മുന്നണിയുടെ പിന്തുണ കോണ്‍ഗ്രസ് തേടുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.