കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി വിരുദ്ധമായി പ്രതികരിച്ച മൂന്ന് വക്താക്കളെ സസ്‌പെൻഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്. കോഹിനൂർ മജൂംദാർ, റിജു ദത്ത, കാർത്തിക് ഘോഷ് എന്നിവരെ പാർട്ടി വിരുദ്ധ പരാമർശത്തിന്റെ പേരിൽ ആറു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു എന്നാണ് തൃണമൂൽ കോൺഗ്രസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ പരാമർശം നടത്തിയ വക്താക്കൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി അച്ചടക്ക സമിതി അംഗമായ ഡെറിക് ഒബ്രിയൻ ആണ് നേതാക്കളെ പുറത്താക്കിക്കൊണ്ടുള്ള വാർത്തകുറിപ്പ് ഇറക്കിയിരിക്കുന്നത്. കൃഷ്‌ണേന്ദു ചൗധരി, പാപ്പിയ ഘോഷ് എന്നീ നേതാക്കൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പാർട്ടി അച്ചടക്ക നടപടി എടുക്കാതിരിക്കാൻ 24 മണിക്കൂറിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
സസ്‌പെൻഡ് ചെയ്ത കോഹിനൂർ മജൂംദാർ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പാർട്ടി നേതാക്കൾ മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് അഭിഷേക് ബാനർജിയെ കാണാൻ സാധിക്കൂ എന്നാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. റിജു ദത്ത തെരഞ്ഞെടുപ്പിന് ശേഷമുള്ള ആക്രമണങ്ങൾ പിടിച്ചു കെട്ടിയ ബിജെപി നടപടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് ഇട്ടിരുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കൃഷ്‌ണേന്ദു ചൗധരിയും അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തി.





























