ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് സി. ജോസഫ് വിജയ് സംസ്ഥാനത്തിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് മുന്നിലാണ് വിജയ് ഉൾപ്പെടെയുള്ള പത്തംഗ മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തത്. അധികാരമേറ്റ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, മുൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. തമിഴ്‌നാട് നിലവിൽ 10 ലക്ഷം കോടി രൂപയുടെ കടത്തിലാണെന്നും ഖജനാവ് തൂത്തുവാരി വൃത്തിയാക്കിയ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ഉടൻ തന്നെ ഒരു ധവളപത്രം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ തനിക്ക് അല്പം സാവകാശം നൽകണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.





























