കൊച്ചി : പുതിയകാവ് വെടിക്കെട്ടപകടത്തിൽ വില്ലനായത് നിരോധിത രാസസംയുക്തമായ ‘പൊട്ടാസ്യം ക്ലോറേറ്റെ’ന്ന് സംശയം. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന സംയുക്തമാണിത്. പടക്കങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പുതിയകാവ് പടക്കപ്പുരയിലേക്ക് പടക്കങ്ങൾ എത്തിക്കുമ്പോഴാണ് അപകടമെന്നതിനാൽ പൊട്ടാസ്യം ക്ലോറേറ്റിന്റെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. വിശദമായ പരിശോധനയിൽ വേണം സ്ഥിരീകരിക്കാൻ.
വെളുത്ത പൊടിയുടെ രൂപത്തിലുള്ള പൊട്ടാസ്യം ക്ലോറേറ്റ് പടക്കങ്ങളിൽ നിറച്ചത് ശരിയായ രീതിയിലല്ലെങ്കിൽ നിലത്തു വീഴാൻ സാധ്യതയുണ്ട്. ചെറിയ ഉരസലുണ്ടായാൽ തീപിടിക്കും.പുതിയകാവിൽ പടക്കങ്ങളിൽ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വാഹനത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ നിലത്തു വീണിട്ടുണ്ടാകാം. ഏതെങ്കിലും രീതിയിലുള്ള ഉരസലിൽ തീപടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോൾ സ്‌ഫോടവസ്തു വിദഗ്ധർ.





























