വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരും. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ആക്രമണം നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാൻ സർക്കാർ നിലവിൽ പല തട്ടിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഉപരോധം തുടരാനും ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാനും ട്രംപ് സൈന്യത്തിന് നിർദ്ദേശം നൽകി.
അതേസമയം, സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പുറപ്പെടാനിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്ര റദ്ദാക്കി. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇറാൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ നടപടികൾ കടൽക്കൊള്ളയാണെന്നും ഭരണകൂട ഭീകരതയാണെന്നും ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബാഘായി ആരോപിച്ചു. ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ കപ്പലുകൾ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






























