വാഷിങ്ടൺ : തുർക്കിയിൽ നടന്ന ഉച്ചകോടിക്കിടെ സുരക്ഷാ ഭീഷണിയെത്തുടർന്ന് താൻ വിമാനം മാറി യാത്ര ചെയ്തതായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും നിർദ്ദേശപ്രകാരമാണ് ഈ മാറ്റമെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്ക് നിരവധി ഭീഷണികൾ നിലവിലുണ്ടെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്ന ഒരു പ്രസിഡന്റിന് ഇത്തരം വെല്ലുവിളികൾ സ്വാഭാവികമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വിമാനങ്ങൾ മാറിയതിനെക്കുറിച്ച് വൈറ്റ് ഹൗസിന്റെയോ ട്രംപിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ലാത്ത സാഹചര്യത്തിൽ, ഇക്കാര്യം യു.എസ്. പ്രസിഡന്റ് തന്നെയാണ് സ്ഥിരീകരിച്ചത്.
ഒഹായോയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘സീക്രട്ട് സർവീസും സൈന്യവുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനാണ് അവർ ആവശ്യപ്പെട്ടത്. അവർ പറയുന്നതുപോലെയാണ് ഞാൻ ചെയ്യാറുള്ളത്. എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നിരിക്കാം. അതിനെക്കുറിച്ച് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. എനിക്ക് ധാരാളം ഭീഷണികൾ ലഭിക്കാറുണ്ട്.’- ട്രംപ് പറഞ്ഞു. ഖത്തർ സമ്മാനിച്ച അത്യാധുനികമായ ബോയിങ് 747-8 വിമാനത്തിലായിരുന്നു ട്രംപ് ആദ്യം യാത്ര ചെയ്യാനിരുന്നത്. എന്നാൽ ഭീഷണി ഉയർന്നതോടെ അദ്ദേഹം ആദ്യം പഴയ എയർഫോഴ്‌സ് വൺ വിമാനത്തിലേക്കും പിന്നീട് അവിടെനിന്ന് രഹസ്യമായി സി-32എ എന്ന ചെറിയ വിമാനത്തിലേക്കും മാറി.
ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള കണ്ടെയ്നറിലേറ്റിയാണ് അദ്ദേഹത്തെ പഴയ വിമാനത്തിൽ നിന്ന് രഹസ്യമായി ചെറിയ വിമാനത്തിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് വിമാനം മാറ്റേണ്ടി വന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രംപിനെയും അദ്ദേഹം യാത്ര ചെയ്യുന്ന വിമാനങ്ങളെയും ലക്ഷ്യമിടാൻ പദ്ധതിയുണ്ടായിരുന്നതായാണ് വിവരം. ഇറാനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അവർ എപ്പോഴും കള്ളമാണ് പറയുന്നതെന്നും ട്രംപ് പ്രതികരിച്ചു. തനിക്ക് പൊതുജനങ്ങൾക്ക് അറിയാത്ത നിരവധി ഭീഷണികൾ നേരിടേണ്ടി വരുന്നുണ്ടെന്നും ചുമതലബോധമുള്ള ഏത് പ്രസിഡന്റിനും ധാരാളം ഭീഷണികൾ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മേഖലയിൽ മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇത്തരം ഭീഷണികൾ ഉയർന്നത്. അതീവ രഹസ്യമായാണ് ഈ വിമാനമാറ്റം നടന്നത്. ഉദ്യോഗസ്ഥരോ മാധ്യമപ്രവർത്തകരോ ഈ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ, ബ്രിട്ടനിൽ എത്തിയപ്പോൾ ട്രംപ് പഴയ ബോയിങ് വിമാനത്തിൽനിന്നുതന്നെയാണ് പുറത്തുവന്നത്. ഇതിനിടയിൽ അദ്ദേഹം എപ്പോഴാണ് വിമാനം മാറിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പിന്നീട് അദ്ദേഹത്തെ വീണ്ടും ഖത്തർ സമ്മാനിച്ച വിമാനത്തിലേക്ക് തന്നെ മാറ്റി.
































