വാഷിംഗ്ടണ്‍ ഡി.സി/ബാഗ്ദാദ്: ഇറാന്റെ സൈനിക മേധാവിയായ ഖാസിം സൊലൈമാനിയെ വധിച്ചതിനെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ഖാസിം സൊലൈമാനിയുടെ വധം യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനാണെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ ആക്രമണത്തോടെ ഖാസിമിന്റെ ഭീകരവാഴ്ച അവസാനിച്ചു. ക്വഡ്‌സ് ഫോഴ്‌സിന്റെ മേധാവിയെന്ന നിലയില്‍ ഖാസിമായിരുന്നു ഇറാന്റെ മിഡില്‍ ഈസ്റ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. നിരവധി ആക്രമണങ്ങള്‍ക്ക് ഖാസിം പദ്ധതിയിട്ടിരുന്നുവെന്നും ട്രംപ് പറഞ്ഞു.
മധ്യേഷ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കുന്നതാണ് ഖാസിന്റെ വധവും തുടര്‍ന്നുള്ള ഇറാന്റെ പ്രതികരണവും. ഖാസിമിന്റെ വധത്തിന് പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കികഴിഞ്ഞു. ഇതോടെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ 3,000 ഓളം അധിക സൈന്യത്തെ മധ്യേഷ്യയിലേക്ക് അയക്കാനൊരുങ്ങുകയാണ് അമേരിക്ക.
അതേസമയം ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണമുണ്ടായി. ഖാസിമിനെ വധിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പാണ് അമേരിക്കയുടെ ആക്രമണം. ഇറാന്‍ പിന്തുണയുള്ള പൗരസേനയുടെ ആറ് പേര്‍ കൊല്ലപ്പെടുകയും രണ്ട് കാറുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതതായാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ബാഗ്ദാദിലെ ഷിയാ പൗരസേന വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ താജി റോഡിലാണ് ആക്രമണമുണ്ടായതെന്ന് ഇറാഖ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ഇറാഖ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച ബാഗ്ദാദ് രാജ്യന്തര വിമാനത്താവളത്തിന് സമീപം യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ റവല്യുഷനറി ഗാര്‍ഡ് സേന മേധാവി ഖാസിം സൊലൈമാനിയും പൗരസേനയിലെ നിരവധി മുതിര്‍ന്ന അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.