വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മകൻ മുജ്തബയെയും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള വിനാശകരമായ സൈനിക ഓപ്ഷനുകൾ പെന്റഗൺ ട്രംപിന് മുന്നിൽ അവതരിപ്പിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാൻ ഒരു തരത്തിലും അണുബോംബ് നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ ട്രംപ് അനുവദിച്ചേക്കാം. എന്നാൽ ഇത് രാഷ്ട്രീയമായി ട്രംപിന് അമേരിക്കയിൽ ന്യായീകരിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. ഇറാൻ കളിപ്പിക്കാനാണ് ഭാവമെങ്കിൽ ഞങ്ങളുടെ ക്ഷമ അധികം നീളില്ല. ഞങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ അവർ മുന്നോട്ടുവെക്കണം,” എന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് സൂചന.





























