വാഷിംഗ്ടൺ: പാക് അധീന കാശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമായി കാണിച്ചുകൊണ്ടുള്ള ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ച ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് ഈ ഭൂപടം ഉൾപ്പെടുത്തിയിരുന്നത്. ദശാബ്‍ദങ്ങളായി തുടരുന്ന വാഷിംഗ്ടണിന്‍റെ നയതന്ത്ര നിലപാടുകളിൽ നിന്നുള്ള വലിയൊരു മാറ്റമായാണ് ഈ ഭൂപടം ആദ്യം വിലയിരുത്തപ്പെട്ടത്. സാധാരണയായി അമേരിക്കൻ ഭൂപടങ്ങളിൽ പാക് അധീന കാശ്മീരിനെ പ്രത്യേകമായാണ് അടയാളപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ തർക്കപ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ നീക്കം ബോധപൂർവ്വമാണോ അതോ അബദ്ധമാണോ എന്ന സംശയം നിലനിൽക്കെയാണ്, യുഎസ് ട്രേഡ് റെപ്രസെന്‍റേറ്റീവ് ഓഫീസ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് ആ പോസ്റ്റ് പൂർണ്ണമായും നീക്കം ചെയ്തത്. ചൈന അവകാശവാദം ഉന്നയിക്കുന്ന ലഡാക്കിലെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ ഭാഗമായാണ് മാപ്പിൽ കാണിച്ചിരുന്നത്. ഇത് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലുണ്ട്.






























