ഡൽഹി : മാലദ്വീപിലെ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്ത്യ പരിശ്രമിക്കുകയാണെന്നും ഇരുകൂട്ടർക്കും അംഗീകരിക്കാനാകുന്ന ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് പ്രതികരണം. ഇരുകൂട്ടർക്കും പ്രയോജനകരമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനമെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഈ മാസം 14-ന് കോർ ഗ്രൂപ്പ് യോഗം നടന്നു. രണ്ടാം കോർ ഗ്രൂപ്പ് യോഗം നടക്കാനിരിക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ചർച്ചകൾ എന്തു ഫലമുണ്ടാക്കുമെന്ന കാര്യം മുൻകൂട്ടി പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാർച്ച് 15-ന് ഉള്ളിൽ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്നാണ് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. മാലദ്വീപിന് ഇന്ത്യ നൽകിയ രണ്ട് നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെയും (എഎൽഎച്ച്) ഒരു ഡോർണിയർ വിമാനത്തിന്റെയും പ്രവർത്തനത്തിന് ഈ ഉദ്യോഗസ്ഥർ അത്യന്താപേക്ഷിതമാണ്.





























