തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റിനായി ചർച്ചകൾ സജീവമാക്കി ഹൈക്കമാൻഡ്. എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് എതിർക്കുന്നുണ്ടെങ്കിലും കെ. സുധാകരന് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത. തെരഞ്ഞെടുപ്പ് തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും.
പ്രതിപക്ഷ നേതൃസ്ഥാനത്തിനു സമാനമായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കും കോൺഗ്രസിനുള്ളിൽ വടംവലി ആരംഭിച്ചു കഴിഞ്ഞു. കെ. സുധാകരന്റെ പേരിനാണ് തുടക്കം മുതൽ മുൻതൂക്കമെങ്കിലും ഇരു ഗ്രൂപ്പുകളും ഒരേ സ്വരത്തിൽ എതിർക്കുകയാണ്. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ.വി. തോമസും അധ്യക്ഷ സ്ഥാനത്തേക്ക് നോട്ടമിടുന്നുണ്ട്. ഇരു ഗ്രൂപ്പുകളുടെയും പിന്തുണയും കൊടിക്കുന്നിൽ പ്രതീക്ഷിക്കുന്നു. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്തായിരിക്കും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്‌ക്കോ യുഡിഎഫ് കൺവീനർ സ്ഥാനത്തേയ്‌ക്കോ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള നേതാവ് എത്തുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ സൂചന നൽകുന്നു.
തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതി നേതാക്കളിൽ നിന്ന് അഭിപ്രായം തേടുന്നത് തുടരുകയാണ്. ഒരാഴ്ചക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷം ഉടൻ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കും. തർക്കമുണ്ടായാൽ പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ നിലപാട് നിർണായകമാകും.