തിരുവനന്തപുരം: കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് ഉത്തേജകമായി ഉപയോഗിച്ച് കായികതാരങ്ങള്‍. വടംവലി മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം ഏറിയതായി അന്വേഷണത്തില്‍ വ്യക്തമായി. 390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്.
3500 പേര്‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍ പറ്റുന്ന മരുന്നുമായി വടംവലി താരം പോലീസ് പിടിയിലായതോടെ സമൂഹമാധ്യമങ്ങളിൽ ആരാധകര്‍ പ്രതിഷേധമുയ ര്‍ത്തിയിരുന്നു. ഇതിനെതുടർന്ന് സംസ്ഥാനവടം വലി അസോസിയേഷന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മരുന്നുപയോഗം കണ്ടെത്താൻ കോര്‍ട്ടുകളില്‍ സംവിധാനമില്ല. കായികധ്വാനം ആവശ്യമുള്ള പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിരിക്കുന്നു.
390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാർ മുഖാന്തരം 1500 രൂപ വരെ വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. തമിഴ്നാട് അതിര്‍ത്തികടന്നും കേരളത്തിലേക്ക് മെഫ്ടെര്‍മിന്‍ എത്തുന്നുണ്ട്.ലഹരിമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം മരുന്നുകൾ കേരളത്തിലേക്കെത്തുന്ന വഴികൾ നിയന്ത്രിക്കപ്പെടണം. അതിനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം.





























