പത്തനംതിട്ട : തുലാമാസ പൂജയ്ക്ക് ഭക്തർക്ക് യാത്ര ഒരുക്കാനായി കെഎസ്ആർടിസി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് പ്രത്യേക സർവീസുകൾ പമ്പക്ക് നടത്തും. ചെങ്ങന്നൂർ സ്റ്റേഷനിൽനിന്ന് പമ്പയിലേക്ക് സർവീസ് നടത്തുന്നുണ്ട്. തുലാമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് തുറക്കും. അടുത്ത മണ്ഡല കാലം മുതൽ ഒരു വർഷത്തേക്ക് പുറപ്പെടാ ശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നാളെ നടക്കും. ക്ഷേത്രതന്ത്രി കണ്ഠരർ മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി കെ ജയരാമൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനടയും തുറക്കും. സാന്നിധ്യമറിയിക്കുന്നതല്ലാതെ നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇല്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. അനന്ത കെഗോപൻ, നറുക്കെടുപ്പ് നടപടികൾക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകൻ റിട്ടേർഡ് ജസ്റ്റിസ് പത്മനാഭൻനായർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ വി കൃഷ്ണകുമാർ തുടങ്ങിയവർ മേൽശാന്തി നറുക്കെടുപ്പ് ദിവസം ശബരിമലയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. നട തുറക്കുന്ന 17 മുതൽ 22 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ലഭിക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.





























