കൊച്ചി: അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ 50 ഓളം പഞ്ചായത്ത്, മുനിസിപ്പിലാറ്റി എന്നിവിടങ്ങളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാന്‍ ട്വന്റി20 പദ്ധതിയിടുന്നു. നിലവില്‍ നാല് പഞ്ചായത്തുകളില്‍ ട്വന്റി 20യാണ് ഭരണം നടത്തുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുമുണ്ട്. പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ക്ഷേമ പദ്ധതികളും വികസനാധിഷ്ഠിത സമീപനവും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്നാണ് ട്ന്റി 20യൂടെ വിലയിരുത്തല്‍. ”കുറഞ്ഞത് 50 പഞ്ചായത്തുകളിലെങ്കിലും മത്സരിക്കാനാണ് തീരുമാനം. അതുപോലെ മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപ്പറേഷനിലും പാർട്ടി മത്സരിക്കും. മത്സരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളുണ്ടാകും. കേരളത്തിലെ ജനങ്ങൾ മറ്റൊരു ബദൽ തേടുകയാണ്. ട്വന്റി 20 ശക്തമായ ഒരു പാർട്ടിയായി മാറിയിരിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പിൽ ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും.” ട്വന്റി20 കോർഡിനേറ്ററും കിറ്റക്‌സ് ഗാർമെന്റ്‌സ് എംഡിയുമായ സാബു ജേക്കബ് പറഞ്ഞു.
2015ൽ രൂപീകൃതമായ ട്വന്റി 20 പാർട്ടി, അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം പഞ്ചായത്തിൽ മത്സരിക്കുകയും 19 ൽ 17 സീറ്റുകൾ നേടി അധികാരത്തിൽ വരികയും ചെയ്തു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ, എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തിൽ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തിൽ 18 സീറ്റുകളിൽ 11 എണ്ണം നേടി. മഴുവണ്ണൂർ പഞ്ചായത്തിൽ 19 ൽ 14 സീറ്റുകളും ട്വന്റി 20 നേടി.





























