വയനാട് : കൂടൽകടവിൽ ആദിവാസിയായ മധ്യവയസ്കനെ കാറിനൊപ്പം വലിച്ചിഴച്ച കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾ പിടിയിൽ. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവരാണ് നേരത്തെ കേസിൽ പിടിയിലായിരുന്നത്. ഒളിവിലായിരുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇവർക്കായി പോലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വിവിധ സ്ക്വാഡുകളായി പോലീസ് ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. നേരത്തെ പിടിയിലായിരുന്ന പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇവരെ ഈ മാസം 26 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കർണാടകയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരും വഴിയാണ് ഇവർ പിടിയിലായത്.
ഞായറാഴ്ച വൈകിട്ട് 5 മണി യോടെയാണ് മാനന്തവാടി പനമരം പുഴകൾ ചേരുന്ന കൂടൽകടവ് പ്രദേശത്ത് വച്ച് അക്രമി സംഘം മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്. പരുക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് മാതൻ. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരേേങ്ങറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും മാതന് സാരമായി പരിക്കേറ്റു പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതൻ പ്രതികരിച്ചു. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുൻ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടൽ കടവിന് താഴ്ഭാഗത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതൻ പറഞ്ഞിരുന്നു.





























