ആലപ്പുഴ : ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി. ഒന്നാംപ്രതി മുട്ടം കാവിന് തെക്കതിൽ സുൽഫത്ത്26), മൂന്നാം പ്രതി മുട്ടം കോട്ടയ്ക്കകം കണ്ണൻ ഭവനത്തിൽ കണ്ണൻ മോൻ(24) എന്നിവരാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ മുട്ടം കണിച്ചനെല്ലൂർ കരിക്കാത്ത് വീട്ടിൽ ശബരി (28) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പള്ളിപ്പാട് നീറ്റ് ഒഴുക്കിന് സമീപമാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ശബരിയെ തടഞ്ഞുനിർത്തി ഹെൽമെറ്റ്, വടി, കല്ല് എന്നിവ കൊണ്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ടാം പ്രതിയായ മുതുകുളം വടക്ക് ചൂളതേൽ വടക്കതിൽ അജേഷി(28)നെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.