മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. എൻ. അഫ്‌സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് പിടികൂടിയത്. ഇരുവർക്കുമെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ ബലമായി കയറ്റിക്കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിൽ, പ്രതികളായ ഇരുവരും നേരത്തെയും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.





























